വിദ്യാധരൻ മാസ്റ്റർ
90കളിലെ പ്രണയം അവിസ്മരണീയമായിരുന്നു, കത്തുകളിലൂടെ ഹൃദയം കൈമാറുമ്പോൾ കൂട്ടിനുണ്ടായിരുന്നത് മലയാളത്തിന്റെ പ്രണയഗാനങ്ങളും. ഓരോ വരികളിലൂടെയും അവർ സ്വപ്നങ്ങൾ പങ്കു വച്ചു. അത്രയും സുന്ദരമായിരുന്നു ആ കാലവും അന്നത്തെ മലയാള സിനിമയും സംഗീതവും. ആ ഗാനശേഖരത്തിൽ മലയാള മനസുകൾ ഹൃദയത്തോടെ ചേർത്തുവെച്ച ചില വരികളുണ്ട്
'സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം, ദുഃഖ ഭാരങ്ങളും പങ്കുവെയ്ക്കാം ഇനി... സ്വപ്നങ്ങളൊക്കെയും'
ഒരുപാട് കവികളും സംഗീത സംവിധായകരും ഗായകരും നമ്മൾക്കുണ്ട്, ഒപ്പം അവർ സമ്മാനിച്ച അതിമനോഹര ഗാനങ്ങളും.
നാടക വേദികളിൽ പാടിയും സംഗീതം നിർവഹിച്ചും നടന്ന് സിനിമയിൽ ഗായകനാകാൻ ഏറെ ആഗ്രഹിച്ചവനോട്, ശ്രീമൂലനഗരം വിജയൻ എന്ന സംവിധായകൻ, കുറിച്ചിട്ട വരികൾക്ക് ഈണമിട്ടു നൽകാൻ ആവിശ്യപെട്ടപ്പോൾ മലയാളത്തിന് ലഭിച്ചത് ഒരു മനോഹരഗാനവും ഒരു സംഗീത സംവിധായകനെയുമായിരുന്നു. അതെ, മലയാളത്തിന്റെ സ്വന്തം വിദ്യാധരൻ മാസ്റ്റർ, മലയാളികൾ ഏറ്റടുത്ത ആ വരികൾ ഇങ്ങനെയായിരുന്നു......
'കല്പ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാര ഹാരവുമായ് നിൽക്കും കല്യാണരൂപനാകും കണ്ണന്റെ കരളിനെ, കവർന്ന രാധികയേപ്പോലെ.... കവർന്ന രാധികയേ പോലെ'
പിന്നീട് മലയാളികൾക്ക് നെഞ്ചിലേറ്റാൻ ഒട്ടനവധി ഗാനങ്ങൾ. സംവിധായകൻ അമ്പിളിയോടൊപ്പം വീണപൂവ് എന്ന സിനിമയിലൂടെ അന്നും ഇന്നും മലയാളികൾ ഏറ്റുപാടിയ 'നഷ്ട സ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നൽകി' അഷ്ടപതിയിലുടെ 'വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മണിമാല'. അങ്ങനെ പ്രഗത്ഭരായ സംവിധായകരോടും, ഒപ്പം ഓ.എൻ.വി, ശ്രീകുമാരൻ തമ്പി, ഭാസ്കരൻ മാഷ്, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കളോടൊപ്പവും വിദ്യാധരൻ എന്ന് പേരുകൂടി ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത്, അതിമനോഹര, പ്രണയ, വിരഹ, ഗാനങ്ങളായിരുന്നു. ഇനിയും മലയാളികൾക്കേറ്റു പാടാൻ മനോഹര ഗാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു.
ജിൻസൺ മാത്യു.
Comments
Post a Comment